തിരുവനന്തപുരം: കേരളത്തിന്റെ ധനസ്‌ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിൽ നിയമസഭയിൽ വാക്ക്പോര് മുറുകുന്നു. 5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് മുൻ സർക്കാർ കേരളത്തിൽ ഉണ്ടാക്കിവെച്ചത്. ഇതിൽ നിന്ന് കരകയറാനും കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും വിപ്ളവകരമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് മുഖ്യമന്ത്രി വിഡി. സതീശൻ.
കിഫ്ബി പൊളിച്ചെഴുതണമെന്നാണ് പ്രധാന ശുപാർശ. കിഫ്ബിയുടെ വായ്‌പകൾ ഇപ്പോൾ സംസ്‌ഥാനത്തിന്റെ മൊത്തം വായ്‌പാ പരിധിയിൽ ഉൾപ്പെടുന്നതിനാൽ, കിഫ്‌ബി സ്വതന്ത്രമായി വായ്‌പ എടുക്കുന്നത് നിർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൂടാതെ, കിഫ്ബിയുമായി ബന്ധപ്പെട്ട 2016ലെ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദ്ദേശമുണ്ട്.
പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാന മേഖല. ഉൽപ്പാദനത്തിന് അനുസരിച്ച് സബ്‌സിഡി നൽകുന്ന നിലവിലെ രീതി മാറ്റി അർഹരായ ഉപഭോക്‌താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറുന്ന രീതിയിലേക്ക് മാറണം. ഇത് സബ്‌സിഡി വിതരണത്തിലെ ചോർച്ച ഒഴിവാക്കാനും ഭരണപരമായ ചിലവുകൾ കുറയ്‌ക്കാനും സഹായിക്കും.
ലാഭകരമായി പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷനെ കനത്ത നഷ്‌ടത്തിലുള്ള സപ്ളൈകോയുമായി ലയിപ്പിക്കുക എന്ന വിപ്ളവകരമായ നിർദ്ദേശവും റിപ്പോർട് മുന്നോട്ടുവെക്കുന്നു. ഇത്തരമൊരു ലയനം വഴി സപ്ളൈകോയുടെ നഷ്‌ടം ബിവറേജസിന്റെ ലാഭവുമായി നികത്താൻ സാധിക്കുമെന്നും, ഇത് കോർപ്പറേറ്റ് നികുതിയിനത്തിൽ സർക്കാരിന് നൽകേണ്ടി വരുന്ന വലിയൊരു തുക ലാഭിക്കാൻ സഹായിക്കുമെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനായി ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപവും കേന്ദ്രപൊതുമേഖലാ നിക്ഷേപവും വർധിപ്പിക്കണം. കെഎസ്ഇബിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ പ്രൊഫഷണൽ നേതൃത്വത്തെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്‌ഥാനത്തിന്റെ സ്വന്തം നികുതി വർധിപ്പിക്കുന്നതിനായി ജിഎസ്‌ടി പിരിവ് ഊർജിതമാക്കണമെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്





































