കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ടി. വീണ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ട് വീണ ഇഡിക്ക് കത്തയച്ചു. ഇ-മെയിൽ വഴിയാണ് കത്തയച്ചത്.
അന്വേഷണ ഉദ്യോഗസ്‌ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് നിയമവ്യവസ്‌ഥ.
അതേസമയം, അവധി അപേക്ഷയിൽ ഇഡി നിലപാട് ഇന്ന് വീണയെ അറിയിക്കും. രണ്ടുദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയിൽ കക്ഷി നേരിട്ട് ഹാജരാകേണ്ടി വരും. ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കാകുന്നത് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടാണ്. ഐടി സേവനങ്ങൾ ഒന്നുതന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്.
വീണാ വിജയൻ ഉൾപ്പടെ ഒമ്പതുപേർക്കാണ് ഇഡി സമൻസ് അയച്ചത്. വെള്ളിയാഴ്‌ച രാവിലെ കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്‌ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെഎസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































