വാഷിങ്ടൻ: ലോകത്തെ പ്രതിസന്ധിയിലാക്കി മൂന്നുമാസത്തിലേറെ നീണ്ടുനിന്ന പശ്‌ചിമേഷ്യൻ യുദ്ധം അവസാനിച്ചു. അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചു. അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോയുമായി വേഴ്‌സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും ട്രംപും ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡണ്ടുമാർ ഒപ്പുവെച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മായിൽ ബഖായി വ്യക്‌തമാക്കി. ഇനി കരാർ എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ”അവർ അത് ലംഘിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ കരാറിനെ മാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- ട്രംപ് പറഞ്ഞു. ഇറാനികളെ ബുദ്ധിശാലികളായ ആളുകളെന്നും ട്രംപ് വിശേഷിപ്പിച്ചു.
വെള്ളിയാഴ്‌ച ജനീവയിൽ നിശ്‌ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്‌ചകൾക്ക് മാറ്റമില്ല. കരാർ ഒപ്പുവെച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്‌ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കും. തിങ്കളാഴ്‌ചയാണ് യുഎസും ഇറാനും ഇടക്കാല സമാധാന കാറിൽ ഓൺലൈനായി ഒപ്പിട്ടത്.
കരാർ ഔദ്യോഗികമായി ഒപ്പിട്ടതോടെ ഹോർമുസ് കടലിടുക്ക് തുറന്നു. ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്‌ക്ക് ഏർപ്പെടുത്തിയ ഉപരോധവും യുഎസ് ഇളവ് ചെയ്‌തു. അതുവഴി ഇറാന് എണ്ണവിൽപ്പന പുനരാരംഭിക്കാനും നിലവിൽ ലോക രാജ്യങ്ങളിൽ നേരിടുന്ന ഇന്ധന ദൗർലഭ്യത്തിനും പരിഹാരമാകും.
കരാറിലെ പ്രധാന വ്യവസ്‌ഥകൾ
- ലബനനിലടക്കം എല്ലാ വിഭാഗങ്ങളിലും സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കും.
- 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം
- ഇറാനിൽ ഏർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിന് മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും.
- ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റു ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്‌ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം.
- ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
- ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
- ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്‌ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മറ്റും.
Most Read| സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത





































