ടെഹ്‌റാൻ: കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുക്രൈനിന്റെ നടപടിയിൽ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തിയ അരാഗ്‌ചി, ശക്‌തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
‘ആക്രമണത്തിൽ മറുപടിയില്ലാതെ പോകാനാവില്ലെ’ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചി പറഞ്ഞത്. ഇതോടെ യുഎസ്-ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന ആശങ്ക ഉയർന്നു. അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്‌ചയിച്ച് നൽകിയ പാത വിട്ട് സഞ്ചരിച്ച കടലാണ് തകർന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്കെതിരെ വീണ്ടും ഹൂതി വിമതരെന്ന് കരുതുന്നവരുടെ ആക്രമണമുണ്ടായി. അതേസമയം, യുഎസ് വെടിനിർത്തൽ തുടരുന്നിടത്തോളം തങ്ങളും സമാധാനം പാലിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. 13 ദിവസം നീണ്ട വ്യോമാക്രമണം നിർത്തിവയ്‌ക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
നയതന്ത്ര ചർച്ചകൾക്കായാണ് വെടിനിർത്തലെന്നാണ് യുഎസ് നിലപാട്. എന്നാൽ, മുൻ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ യുഎസ് നിലപാടിൽ ശുഭാപ്‌തി വിശ്വാസമില്ലെന്ന് ഇറാൻ അറിയിച്ചു. യുഎസിന്റെ മിസൈൽ ശേഖരം അതിവേഗം കുറഞ്ഞുവരികയാണെന്ന ഉദ്യോഗസ്‌ഥരുടെ മുന്നറിയിപ്പാണ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
നിലവിൽ മധ്യസ്‌ഥ രാജ്യങ്ങളായ ഈജിപ്‌തും ഖത്തറും തങ്ങളുടെ ഇടപെടൽ സജീവമാക്കിയിട്ടുണ്ട്. ഹോർമുസ് സംബന്ധിച്ച് ഒമാൻ സംഘം ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്. ഹോർമുസ് പ്രതിസന്ധി പരിഹരിക്കാൻ ഇറാനും ഒമാനും നടത്തുന്ന ചർച്ചകളുടെ ഫലത്തിനായി ട്രംപ് കാത്തിരിക്കുകയാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഈ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഈ ആഴ്‌ച തന്നെ ഒരു കരാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും



































