മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലെ പാണക്കാട് എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിർമ്മാണ പ്രവൃത്തി നടത്തിയ സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി ലഭിച്ച ശേഷം പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും. മണ്ണിടിച്ചിലിൽ ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളിൽ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ.
മഴ മാറാത്തതിനാൽ ഇതുവരെ മണ്ണ് നീക്കം ചെയ്യാനായിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. പാണക്കാട് വേങ്ങര റോഡിലേക്ക് ബിൽഡിങ് നിർമാണം നടക്കുന്ന കുന്നിൽ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണത്. ആളുകൾ രണ്ട് ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരുവിൽ നിന്ന് മണ്ണിടിഞ്ഞ് തുടങ്ങിയത്. 9.30ഓടെ വലിയ മൺകൂന പൂർണമായി താഴേക്ക് പതിച്ചു. മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് കൈരളി ടിവി ക്യാമറാമാൻ ജയേഷ്. മണ്ണിടിഞ്ഞപ്പോൾ പിറകിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മണ്ണ് വന്ന് ദേഹത്ത് പതിക്കുകയായിരുന്നു. ഇതോടെ ചെളിയിൽ വീണ ജയേഷിനെ ആളുകൾ പെട്ടെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കൈക്ക് നിസാര പരിക്കേറ്റ ജയേഷ് ആശുപത്രിയിൽ ചികിൽസ തേടി.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും




































