രാജേഷ് തന്റെ ശരീരത്തിൽ നിന്നും ബെന്നിക്ക് പറിച്ചു നൽകിയത് തന്റെ ‘ലൈഫ് ജാക്കറ്റ്’ മാത്രമല്ല! സ്വന്തം ‘ലൈഫ്’ (ജീവൻ) തന്നെയായിരുന്നു. കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 61 വയസുകാരൻ ബെന്നിയെ ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരൻ മരണത്തിന്റെ ആഴങ്ങളിലേക്ക് മാഞ്ഞത്.
ഈമാസം ഒന്നിന് വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ നിന്ന് കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ രക്ഷിച്ച് കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തകൻ കൂടിയായ തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേത്തെറ്റിവിള രാജേഷ് ഒഴുക്കിൽപ്പെട്ടത്.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ട് പോവുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തിനൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു രണ്ടുപേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും വലിയ പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപ്പെട്ടു.
നീണ്ട തിരച്ചിലിന് ശേഷം പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാകാം നീന്താനാവാതെ പോയതിന് കാരണമെന്നാണ് സംശയിക്കുന്നത്. രാജേഷിന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് ഊരിനൽകിയായിരുന്നു രക്ഷാപ്രവർത്തനം.
സാഹസികത ഇഷ്ടമുള്ള രാജേഷ് ഏത് ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുമ്പാണ് കണ്ണൂരിലേക്ക് പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കേഡറ്റുകളുടെ ട്രക്കിങ് പരിശീലകനായും പ്രവർത്തിച്ചു.
രാജേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാജേഷിന്റെ വീട്ടിലെത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് എം. വിൻസെന്റ് എംഎൽഎ അറിയിച്ചു. രണ്ടുവർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽ നിന്ന് വീണ് മരിച്ചിരുന്നു. രാജശേഖരൻ- ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം






































