കണ്ണൂർ: സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്.
അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. അർജുൻ ആയങ്കിയുടെ വീട്ടിൽ കഴിഞ്ഞദിവസം കണ്ണൂർ സൈബർ പോലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തിരുന്നു.
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അർജുൻ ആയങ്കി ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമർശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കണ്ണൂർ സൈബർ പോലീസ് എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരുമണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പോലീസ് മടങ്ങിയത്. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ




































