വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഐആർജിസി സ്ഥാപിച്ച മൈനുകൾ നിർവീര്യമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യുഎസ് സെന്റ്കോം കമാൻഡർ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.
സാമൂഹിക മാദ്ധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് നേവി ഡൈവർമാർ, കപ്പലുകൾ, മറ്റു നാവിക-വ്യോമസേനാ വിഭാഗങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതീവ രഹസ്യമായാണ് മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം നടന്നതെന്ന് കൂപ്പർ പറഞ്ഞു.
വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കാനായെന്നും നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചെന്നും ബ്രാഡ് കൂപ്പർ കൂട്ടിച്ചേർത്തു.
ഇറാനെതിരായ ഉപരോധം നടപ്പിലാക്കുന്നതിന് ഒപ്പംതന്നെ ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ 50,000ത്തോളം യുഎസ് സൈനികരാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമുസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































