ടെഹ്റാൻ: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി.
പ്രതികാര നടപടിയെന്നോണം ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാനിയൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റഖ് എന്നീ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കിയാണ് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ സ്ഥിരീകരിച്ചു.
യുഎസ് ലാറക് ദ്വീപിന് നേരെ നടത്തിയ ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക മാമാദ്ധ്യമമായ ഐആർഐബി വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് കടൽ മൈനുകൾ വിന്യസിക്കാൻ ഇറാൻ സൈന്യം തയ്യാറെടുക്കുന്നതായി അമേരിക്കൻ സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയത്. ജൂലൈ മാസത്തിന് ശേഷം ഇറാൻ മണ്ണിൽ അമേരിക്ക നടത്തിയ ആദ്യത്തെ സൈനിക ആക്രമണമായിരുന്നു ഇത്.
ഏഴ് മാസമായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷം പുതിയ ആക്രമണങ്ങളോടെ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഗോളതലത്തിൽ ആവശ്യമായ എണ്ണയുടെയും എൽപിജിയുടെയും അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം തുടരുന്നത് മേഖലയിലെ കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കും. ഇതിനോടകം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നിട്ടുണ്ട്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി



































