ഗുവാഹത്തി: റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കുന്ന മൃഗശാലയിലേക്ക് ആസാമിലെ സര്ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടു നൽകിയതിനെതിരെ അസാമിൽ വിവാദം കത്തിപടരുന്നു. സംസ്ഥാനത്തെ മൃഗസ്നേഹികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുക ആണ്.
നിലവിലെ നിയമപ്രകാരം സര്ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലകൾ തമ്മിൽ മാത്രമേ മൃഗങ്ങളുടെ കൈമാറ്റം നടത്തുവാൻ പാടുള്ളൂ. എന്നാൽ അത് മറികടന്ന് അംബാനിയുടെ സ്വകാര്യ മൃഗശാലയിലേക്ക് കരിമ്പുലികളെ കൈമാറിയതാണ് വിവാദമായിരിക്കുന്നത്.
ഗുവാഹത്തിയിലെ ചിരിയഖാന സുരക്ഷാ മഞ്ച എന്ന സംഘടന ഇതിനെതിരെ ആരോപണവുമായി രംഗത്തുണ്ട്. ആസാം സംസ്ഥാന മൃഗശാലയുടെ ക്ഷേമം ഉറപ്പിക്കാനാണ് 2017ൽ മഞ്ച രൂപീകരിച്ചിട്ടുള്ളത്. സംഘടനയുടെ നൂറുകണക്കിന് പ്രവർത്തകർ പ്ളക്കാർഡുകളുമായി മൃഗശാലയുടെ മുന്നിൽ പ്രകടനം നടത്തി.
ആസാമിലെ പ്രതിപക്ഷ പാർട്ടികളും മൃഗങ്ങളുടെ കൈമാറ്റത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ കരിമ്പുലി വളര്ത്തു കേന്ദ്രമെന്ന് ആസാം മൃഗശാലയെ വിശേഷിപ്പിക്കാം. നിലവിൽ ആകെ അഞ്ച് കരിമ്പുലികളാണ് ആസാം മൃഗശാലയിലുള്ളത്.
കൊമോഡോ ഡ്രാഗണുകൾ, ചീറ്റപ്പുലികൾ തുടങ്ങി നൂറുകണക്കിന് മൃഗങ്ങൾ, വിവിധതരം പക്ഷികളെല്ലാം എന്നിവയെ ഉൾപ്പെടുത്തിയാണ് റിലയൻസ് മൃഗശാല പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്നത്. ഇവിടേക്കാണ് ഗുവാഹത്തിയിലെ അസം സംസ്ഥാന മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടുനൽകിയത്. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് റിലയൻസ് മൃഗശാല. ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യു ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം എന്ന പേരിട്ടിരിക്കുന്ന റിലയൻസ് മൃഗശാല 2023ൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജാംനഗറിലെ റിലയൻസിന്റെ ഓയിൽ റിഫൈനറിക്ക് സമീപത്തായി 280 ഏക്കറിലാണ് പദ്ധതി.
അതേസമയം കരിമ്പുലികൾക്ക് പകരം ഇസ്രയേലിൽ നിന്നുള്ള സീബ്രകളെ ലഭിക്കാൻ റിലയൻസ് മൃഗശാല സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃഗശാലകൾ തമ്മിൽ മൃഗങ്ങളുടെ കൈമാറ്റം പതിവാണെന്നും ഗുവാഹത്തി ഡിഎഫ്ഒ തേജസ് മാരിസ്വാമി പറഞ്ഞു. എന്നാൽ നിയമപ്രകാരം സർക്കാർ മൃഗശാലകൾ തമ്മിൽ മാത്രമേ മൃഗങ്ങളുടെ കൈമാറ്റം പാടുള്ളൂ എന്നതാണ് ആരോപണം.
Also Read: റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര് കൂടി അറസ്റ്റിൽ