ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് ‘സ്വാഭാവിക’ മാറ്റങ്ങൾക്ക് വലിയരീതിയിൽ വിധേയമായില്ലെന്നും ഗവേഷകർ പറയുന്നു.
ഇപ്പോൾ പ്രചാരത്തിലുള്ള വാക്സിനുകൾ ഇതുവരെയുളള മിക്ക വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ തക്ക ശേഷി ഉള്ളതാണെങ്കിലും മുന്നോട്ടുപോകും തോറും ‘വൈറസ് സ്പൈക്’ പ്രോട്ടീനിലെ മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്ര പ്രകൃതത്തിനെ ബാധിക്കുകയും വാക്സിനുകളുടെ പ്രതിരോധശേഷിയെ മറികടക്കുകയും ചെയ്യും. ഇതിനെടുക്കുന്ന സമയം ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ശാസ്ത്ര അറിവുകൾ അനുസരിച്ച്, ഒരു ജീവിവർഗത്തിൽ നിന്ന് മറ്റൊരുജീവി വർഗത്തിലേക്ക് കൂടുമാറുന്ന വൈറസ്, പ്രസ്തുത അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട്, സമയമെടുത്ത് മാറ്റം കൈവരിക്കുകയും ശേഷം വ്യാപകമായി പകരുകയുമാണ് കണ്ടുവരാറുള്ളത്. എന്നാൽ, കൊറോണ വൈറസിന്റെ കേസിൽ സ്വാഭാവിക മാറ്റങ്ങൾക്ക് പകരം ‘റെഡിമെയ്ഡ് പകർച്ചാ ശേഷിയോടെ’ മനുഷ്യരിലെത്തി എന്നും പഠനം പറയുന്നു.
വൈറസിന്റെ ആയിരക്കണക്കിന് ജനിതക ശ്രേണി പരിശോധിച്ചതിന് ശേഷമാണ് പഠനം ‘പ്ളോസ് ബയോളജി’ എന്ന ലോകോത്തര സയൻസ് ജേർണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പഠനമനുസരിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ 11 മാസത്തില്‍ വൈറസില്‍ അത്ര പ്രധാനപ്പെട്ട ജനിതക മാറ്റങ്ങളൊന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ല.
ഇതിനര്‍ഥം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നല്ല. ഡി614ജി പോലുള്ള വളരെ സൂക്ഷ്മമായ പരിവര്‍ത്തനങ്ങൾ സംഭവിച്ചിരുന്നു. എന്നാലിപ്പോൾ അതിവേഗം വൈറസിൽ മാറ്റങ്ങൾ നടക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ കണ്ട വൈറസല്ല ഇപ്പോഴത്തേത്; സ്കോട്ട്ലൻഡിലുള്ള യൂനിവേഴ്സിറ്റി ഓഫ് ഗ്ളാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്കർ മക്ലീൻ പറയുന്നു.
Related: അൽഷിമേഴ്സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്ത്രലോകം