ന്യൂഡെൽഹി: റഷ്യയുടെ സ്‌പുട്‌നിക്-5 വാക്‌സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്‌പുട്‌നിക്-5 വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്‌സിന് രാജ്യത്തെ വിദഗ്‌ധ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
ഇന്ത്യയിൽ ഡോ. റെഡ്ഡീസിനാണ് വാക്‌സിന്റെ നിർമാണ ചുമതല. 91.6 ശതമാനം ക്ഷമതയാണ് വാക്‌സിന് ഉള്ളത് എന്നാണ് കമ്പനിയുടെ അവകാശ വാദം. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ. റെഡ്ഡീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വിദഗ്‌ധ സമിതിയുടെ അനുമതി ലഭിച്ചത്.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾ. ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും ഭീഷണി സൃഷ്‌ടിച്ചതോടെയാണ് മൂന്നാമതൊരു വാക്‌സിന് കൂടി അനുമതി നൽകുന്നത്.
Read Also: മഹാരാഷ്‌ട്രയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കാൻ തീരുമാനം