എടക്കര: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയിൽ വിള്ളലുണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ കുടുംബങ്ങൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. മലമുകളിലെ കൂറ്റൻ പാറയുടെ അടിഭാഗത്ത് 36 മീറ്റർ നീളത്തിലാണ് വിള്ളൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മലയിൽ ഇടിച്ചിലുണ്ടോയെന്ന് നോക്കാൻ പോയ പരിസരവാസികളാണ് വിള്ളൽ കണ്ടത്.
2019ൽ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ തുടിമുട്ടിമലയിൽ വിള്ളൽ ഉണ്ടായിരുന്നു. മലയുടെ താഴ്‌വാരത്തെ 54 കുടുംബങ്ങളോടാണ് സ്‌ഥലം സന്ദർശിച്ച പെരിന്തൽമണ്ണ സബ് കളക്‌ടർ ശ്രീധന്യ സുരേഷ് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ 48 കുടുംബങ്ങൾ പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവരാണ്. സബ് കളക്‌ടറുടെയും പിവി അൻവർ എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡണ്ട് വിദ്യ രാജന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തി.
മിക്ക കുടുംബങ്ങൾക്കും വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ ഇവിടം വിട്ടുപോകുന്നത് പ്രയാസമാണെന്ന് ആദ്യം അറിയിച്ചെങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മാറിത്താമസിക്കുന്നതാണ് ഉചിതമെന്ന് അധികൃതർ ഇവരെ ബോധ്യപ്പെടുത്തി. സ്‌ഥിരമായി പുനധിവാസം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ജിയോളജി അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളുവെന്ന് സബ് കളക്‌ടർ അറിയിച്ചു.
Most Read: എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്