തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ഡിയോ സ്‌കൂട്ടർ കേന്ദ്രീകരിച്ചും സ്‍ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്‌ഥാനത്ത് ഡിയോ സ്‌കൂട്ടർ ഉള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു.
ഇൻസ്‌പെക്‌ടർമാരും, എസ്‌ഐമാരും ഉൾപ്പെടുന്ന 15 അംഗ സംഘത്തെ സ്‌കൂട്ടർ ഉടമകളെ കണ്ടെത്താൻ വേണ്ടി നിയോഗിച്ചിരിക്കുകയാണ്. സിഡാക്കിലെ (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്) പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്‌കൂട്ടറാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം. അക്രമം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും ഇതേവരെ വ്യക്‌തമായ സൂചനയില്ലാതെ കുഴയുകയാണ് പോലീസ്.
പോലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം കഴിഞ്ഞ ദിവസം സിഡാക്കിന് കൈമാറിയിരുന്നു. ശാസ്‌ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോൺ രേഖകളും പോലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മാത്രമാണ് പോലീസ് നൽകുന്ന വിവരം.
Most Read: അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഒഴിവാക്കും; ബദൽ നീക്കം വേഗത്തിലാക്കി ഇന്ത്യ