ന്യൂഡെൽഹി: മണിപ്പൂരിൽ നിന്ന് കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മണിപ്പൂരിലെ കാക്‌ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിൽ നിന്നാണ് നരനായാട്ടിന്റെ മറ്റൊരു റിപ്പോർട് പുറത്തുവന്നിരിക്കുന്നത്. ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ 80 വയസുള്ള ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. മെയ് 28ന് ആണ് സംഭവം നടന്നത്. സംഭവത്തിൽ സെറോ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിട്ടും ഉണ്ട്.
മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൾ കലാം നേരിട്ട് ആദരിച്ച സ്വാതന്ത്ര്യ സമരസേനാനി എസ് ചുരാചന്ദ് സിംഗിന്റെ ഭാര്യയായ ഇബെറ്റോംബിയെയാണ് മെയ്‌തേയ് വിഭാഗക്കാർ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. അന്നേ ദിവസം പുലർച്ചയോടെ ഗ്രാമം ആക്രമിക്കാൻ എത്തിയവർ ഇബെറ്റോംബിയെ പുറത്തു നിന്നും പൂട്ടിയ ശേഷം വീടിന് തീയിടുകയായിരുന്നു. മണിപ്പൂർ കലാപങ്ങളിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ അരങ്ങേറിയ സ്‌ഥലങ്ങളിൽ ഒന്നാണ് സെറോ.
സ്‌ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി നടത്തിച്ചതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മണിപ്പൂരിൽ നിന്ന് പുറത്തുവരുന്നത്. അന്നേ ദിവസം തന്നെ ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്‌തിരുന്ന രണ്ടു സ്‌ത്രീകളെ ജനക്കൂട്ടം കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്. ഇരു സംഭവങ്ങളും നടന്നത് മെയ് നാലിനാണ്.
കാൻഗ്‌പോക്‌പി സ്വദേശിനികളായ 21ഉം 24ഉം വയസുള്ള യുവതികളാണ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. കൂട്ടബലാൽസംഗ കേസിൽ പോലീസ് വീഴ്‌ച വരുത്തിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്‌റ്റർ ചെയ്‌ത ആറായിരത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.
അതേസമയം, നരനായാട്ടിൽ സംസ്‌ഥാനം വിറങ്ങലിക്കുമ്പോഴും രാജിവെക്കില്ലെന്ന് ആവർത്തിച്ച് പറയുകയാണ് മുഖ്യമന്ത്രി എൻ ബീരേൻ സിങ്. എംഎൽഎമാരോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂട്ടബലാൽസംഗ കേസുകളിൽ നടപടി ഉറപ്പാക്കുമെന്നും താൻ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. അതിനിടെ, സ്‌ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി നടത്തിച്ച കേസിൽ കൂടുതൽ പേരെ ഇൻ അറസ്‌റ്റ് ചെയ്‌തേക്കും. പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചു തിരിച്ചറിഞ്ഞവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം ആറുപേരാണ് അറസ്‌റ്റിലായിരിക്കുന്നത്.
Most Read: 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി