മാനന്തവാടി: ആനയുടെ ഭീതിയിൽ നിന്ന് കരകയറാനാവാതെ വയനാട്. മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി (42) ആണ് കൊല്ലപ്പെട്ടത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്നാണ് സംശയം.
ഇന്ന് രാവിലെയാണ് കാട്ടാന പടമലയിലെ ജനവാസ മേഖലയിൽ എത്തിയത്. വീടിന്റെ ഗേറ്റും മതിലും തകർത്താണ് കാട്ടാന വീട്ടുമുറ്റത്തേക്ക് കടന്നത്. തുടർന്ന് അജിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്‌ഞ.
കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് കാട്ടാനയുടെ സഞ്ചാരപഥം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടേയാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തിൽ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകർത്തു. ഇപ്പോഴും കാട്ടാന ജനവാസമേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, വളരെയേറെ ഉത്കണ്‌ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമമാണ് നോക്കുന്നത്. വനംവകുപ്പ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന്റെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല. കൂടുതൽ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്‌ഥ പരിഹരിക്കും. ഉന്നതതല യോഗം നടത്തും. മയക്കുവെടി വെക്കുന്നത് അവസാനശ്രമം മാത്രമാണ്. കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!