കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.
നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റുമെന്നും ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് യുവതി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആൺസുഹൃത്തിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു രാജ് കുറ്റകൃത്യം നടത്തിയെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ വ്യക്‌തമാക്കി.
നീതുവിന് ആൺ സുഹൃത്തുമായി ഉണ്ടായിരുന്ന ബന്ധം നിലനിർത്താൻ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ സമ്മതിച്ചിരുന്നു.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല.
ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി.
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന്റെ വേഷത്തിലെത്തിയാണ് നീതു നവജാത ശിശുവിനെ മോഷ്‌ടിച്ചത്. ചികിൽസക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞ നീതുവിനെ അടുത്തുള്ള ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
Most Read: ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണം; കേന്ദ്രം