കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്‌ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് താങ്ങായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായമെത്തിച്ചത്.
ഇന്ന് രാവിലെയോടെ, മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്‌ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കൂട്ടിക്കലിലെത്തി. വിദഗ്‌ധ ഡോക്‌ടർമാരും ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം ക്യാംപുകളിൽ എത്തിയത്.
നേരത്തെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്‌ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തെയും ദുരന്തത്തെ കുറിച്ച് വിശദമായി അറിയാന്‍ മമ്മൂട്ടി ദുരന്തസ്‌ഥലത്തേക്ക് അയച്ചിരുന്നു. തുടർന്ന് ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.
പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം എന്ന കണക്കില്‍ നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. ദുരിത ബാധിതർക്ക് വസ്‍ത്രങ്ങള്‍, കിടക്കകള്‍, പാത്രങ്ങളും ഉള്‍പ്പടെയുള്ള രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്‌തു.
Most Read: മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലര്‍ട് 8 ജില്ലകളില്‍