കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45 നാണ് വാദം കേൾക്കുക. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സാക്ഷികളെ വീണ്ടും വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുന്നില്ലെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ ഹരജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഈ നടപടി റദ്ദാക്കണം എന്നും ഹരജിയിൽ പറയുന്നു.
ഹരജി നൽകിയതിന് പിന്നാലെ വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു. ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും. തുടർ അന്വേഷണം നടക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറ് മാസം നിർത്തി വെക്കണം എന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി സർക്കാർ പുതിയ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒയും അന്വേഷണ സംഘത്തിലുണ്ട്.
സംഘം ഉടൻ യോഗം ചേർന്ന് ഭാവി നടപടികൾ ആലോചിക്കും. മുഖ്യപ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി തേടുന്നതടക്കമുള്ള കാര്യം യോഗം ആലോചിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി നല്‍കിയ വിചാരണ കോടതി ജനുവരി 20നകം അന്വേഷണ റിപ്പോർട് സമര്‍പ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്ര കുമാർ കേസിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. കേസിലെ പ്രതിയായ പൾസർ സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ബാലചന്ദ്ര കുമാർ ഉന്നയിക്കുന്ന ആരോപണം. ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും കഴിഞ്ഞ ദിവസം കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയിരിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും.
Most Read: നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക; വാരാന്ത്യ കർഫ്യൂ നീട്ടി