ഇടുക്കി: നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ച് മൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സാംജി, ജോമി, മുത്തയ്യ എന്നിവരാണ് പിടിയിലായത്. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്‌റ്റിലായത്.
വെടിയേറ്റ് മരിച്ച മഹേന്ദ്രനെ പ്രതികൾ മറവ് ചെയ്യുകയായിരുന്നു. മഹേന്ദ്രന്റെ മൃതദേഹം പോതമേട് ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി. മഹേന്ദ്രനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാസം 27ന് മഹേന്ദ്രൻ ഉൾപ്പടെയുള്ള നാലംഗ സംഘം മൂന്നാർ പോതമേട് വനമേഖലയിൽ നായാട്ടിന് പോയതായി പോലീസിന് വിവരം ലഭിച്ചു.
പ്രതികൾക്കൊപ്പം മഹേന്ദ്രൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതികൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കാട്ടിലൂടെ നടക്കുന്നതിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടി ഉതിര്‍ത്തതാണ് എന്നാണ് പ്രതികൾ മൊഴി നൽകിയത്. ഭയം മൂലമാണ് മൃതദേഹം വനത്തിൽ മറവ് ചെയ്‌തതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
പ്രതികളെ സ്‌ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. വെടിവെക്കാനുപയോഗിച്ച തോക്കും കണ്ടെടുത്തു. മഹേന്ദ്രന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Most Read: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത