ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.
പഞ്ച്ശീർ അടക്കം അഫ്‌ഗാനിസ്‌ഥാന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്. അഫ്‌ഗാനിലെ പാകിസ്‌ഥാന്റെ ഇടപെടലുകൾ യോഗം ചർച്ച ചെയ്‌തു. പാക് ചാര സംഘടനയായ ഐഎസ്ഐ അഫ്‌ഗാനിൽ നടത്തുന്ന പരസ്യ ഇടപെടലും യോഗം വിലയിരുത്തി.
അഫ്‌ഗാനിസ്‌ഥാനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്‌ഥാൻ സഹായിക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ച് സ്‌ഥിതി വിലയിരുത്തിയത്.
അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന കാര്യവും ചർച്ചയായി. അഫ്‌ഗാൻ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നൽകിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ-വിസക്ക് സൗകര്യം ഏർപ്പെടുത്തി.
Read Also: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു