ന്യൂഡെൽഹി: ഇടഞ്ഞു നിൽക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ കോൺഗ്രസ് ഹൈക്കമാൻഡ് കൊണ്ടുവന്നെങ്കിലും പഞ്ചാബിൽ മഞ്ഞുരുകിയിട്ടില്ല. അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ 62 എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് സിദ്ദു.
അമൃത്സറിലെ വസതയില്‍ വെച്ചാണ് കൂടിക്കാഴ്‌ച നടന്നത്. മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങി എന്നാണ് എംഎൽഎമാരെ കണ്ടതിന് ശേഷം സിദ്ദു പ്രതികരിച്ചത്. ഒരു ശക്‌തി തെളിയിക്കൽ കൂടിയാണ് എംഎൽഎമാരുമായുള്ള കൂടിക്കാഴ്‌ച എന്നാണ് വിലയിരുത്തൽ.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു എന്നാണ് നിലവിലെ സംഭവ വികാസങ്ങൾ വ്യക്‌തമാക്കുന്നത്. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ ട്വീറ്റുകളിൽ സിദ്ദു മാപ്പ് പറയണമെന്ന അമരീന്ദർ സിങ്ങിന്റെ ആവശ്യം സിദ്ദു പക്ഷം തള്ളിയതോടെ ഇത് കൂടുതൽ വ്യക്‌തമായി. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ അഹംഭാവം കളഞ്ഞ് ജനങ്ങളോട് മാപ്പ് പറയേണ്ടത് എന്നാണ് സിദ്ദു ക്യാംപിന്റെ നിലപാട്.
2017ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിങ്ങും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Most Read: ഓക്‌സിജന്‍ ക്ഷാമത്തിൽ കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം; നേരിടാനൊരുങ്ങി പ്രതിപക്ഷം