തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്‌തൃ സംസ്‌ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
“കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്‌ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം. കാര്‍ഷിക സ്വയം പര്യാപ്‌തതക്ക് കേരളം ശ്രമിക്കും,”- നയപ്രഖ്യാപനത്തിൽ പറയുന്നു. വാണിജ്യ കരാറുകള്‍ക്കും വിമര്‍ശനം ഉണ്ട്. വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കും കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങിയ സഭാ സമ്മേളനത്തിൽ പ്രതിപക്ഷം തുടക്കം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ളക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാനറും പ്ളക്കാഡുമായി പ്രതിപക്ഷം സഭക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭയുടെ പരിശുദ്ധി സ്‌പീക്കർ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read: പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം; കാലാവധി ജൂണ്‍ വരെ നീട്ടി