ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.
കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴായി രാജികൈമാറുകയും അതിന് ശേഷമുള്ള ആറ് മാസകാലയളവിൽ അത് പിൻവലിച്ച് തിരികെ ജോലിയിൽ കയറിയവരുമാണ് ഇവരിൽ ഭൂരിപക്ഷവും. ഇവരുടെ രാജി മുൻകാലപ്രാബല്യത്തോടെ സ്വീകരിച്ചുകൊണ്ട് ഇന്നലെ രാത്രി വൈകിയാണ് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്. തങ്ങളെ പിരിച്ചുവിട്ടതറിയാതെ പലരും ഇന്ന് പുലർച്ചെ ഉൾപ്പെടെ ജോലിക്കെത്തി.
കമ്പനി നേരിടുന്ന സാമ്പത്തിക വെല്ലുവിളി ചൂണ്ടികാട്ടിയാണ് പെട്ടെന്നുള്ള പിരിച്ചുവിടൽ എന്ന് ഇവർക്കയച്ച കത്തുകളിൽ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്രയും സാമ്പത്തികഭാരം താങ്ങി മുന്നോട്ട് പോവാൻ കഴിയില്ലായെന്നാണ് കമ്പനിയുടെ നിലപാട്.
ഇന്ത്യൻ കൊമേർഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ ) ഇന്ന് പുലർച്ചെ തന്നെ എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാലിന് വിഷയത്തിൽ കത്തയച്ചു എന്നാണ് സൂചനകൾ. സംഭവത്തിൽ എത്രയും പെട്ടെന്ന് ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.