ആലപ്പുഴ: ജില്ലയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.
ബിജെപി നേതാവ് രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്‌ഡിപിഐ പ്രവർത്തകരായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് പ്രതികൾ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് ഇവർ. അതേസമയം, എസ്‌ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും.
അതിനിടെ, ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുക. പോലീസ് നടപടികൾ, സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും.
എന്നാൽ, ഇന്റലിജൻസിനും പോലീസിനും വീഴ്‌ചകൾ സംഭവിച്ചു എന്ന വിലയിരുത്തൽ ഉണ്ടെങ്കിലും അത് മന്ത്രിസഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത കുറവാണ്. പോലീസിൽ ആർഎസ്എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നതും സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
സംസ്‌ഥാനത്തെ ഒമൈക്രോൺ സ്‌ഥിതിയും മന്ത്രി സഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും യോഗത്തിൽ പരിഗണനക്ക് വരും.
Most Read: കെ-റെയിൽ; കേന്ദ്ര നിലപാട് അവ്യക്‌തമെന്ന് ശശി തരൂർ