ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്‌ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്‍വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ സര്‍വകക്ഷി യോഗമാണ് കളക്‌ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാൻ ഇന്ന് ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനമായി.
ദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവര്‍ത്തിച്ചു. സ്‌റ്റിയറിങ് കമ്മിറ്റിയില്‍ സജീവമായി, അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണ് എന്നായിരുന്നു കളക്‌ടർ എസ് അസ്‌കർ അലിയുടെ വിശദീകരണം. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്നും എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കളക്‌ടർ വ്യക്‌തമാക്കി.
പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി.
ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്‌ഥലം മാറ്റുകയും ചെയ്‌തിട്ടുണ്ട്. വ്യത്യസ്‌ത ദ്വീപുകളിലേക്കാണ് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവ് എത്രയും പെട്ടന്ന് നടപ്പാക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും പട്ടേല്‍ നിര്‍ദേശിച്ചിരുന്നു.
Read also: ഭരണ പരിഷ്‌കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്‌ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം