ന്യൂഡെൽഹി: മന്ത്രിമാർക്കും പൊതു പ്രവർത്തകർക്കും അനുകൂലമായി അഴിമതി നിരോധന നിയമത്തിലെ നടപടികൾ പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ. അന്വേഷണം നടത്താൻ സംസ്‌ഥാന ഡിജിപിയുടെയും സിബിഐ ഡയറക്‌ടറുടെയും അനുമതി ഇനി മുതൽ നിർബന്ധമാണ്. മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരായ അന്വേഷണം വേണമോയെന്ന് ഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് തീരുമാനിക്കുക.
ഇതോടെ പ്രഥമദൃഷ്‌ട്യാ ഉന്നത ഉദ്യോഗസ്‌ഥന്റെ നിർദ്ദേശവും മേൽനോട്ടവും അനുസരിച്ച് മാത്രമേ ഇനി മുതൽ കേസ് രജിസ്‌റ്റർ ചെയ്യാൻ സിബിഐയും, വിജിലൻസും അടക്കമുള്ള എജൻസികൾക്ക് സാധിക്കു. മുപ്പത് വർഷം മുൻപ് അഴിമതി നിരോധന നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത് വേഗത്തിലും ചരടുകൾ ഇല്ലാതെയും അന്വേഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് അന്വേഷണം നടത്താൻ മുൻകൂർ അനുമതി വേണം എന്ന വ്യവസ്‌ഥ നിയമ ഭേഭഗതിയായി വന്നു.
ഇത് അഴിമതി നിരോധന നിയമത്തിന്റെ പ്രസക്‌തി കുറച്ചു എന്ന വിമർശനം ശക്‌തമാക്കി. ഇതിന് തുടർച്ചയായാണ് വീണ്ടും അന്വേഷണ മാർഗ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പരിഷ്‌കരിച്ചത്. ഇതോടെ മന്ത്രിമാർക്കും പൊതുപ്രവർത്തകർക്കും അനുകുലമായി അഴിമതി നിരോധന നിയമത്തിലെ വ്യവസ്‌ഥകൾ പരിഷ്‌കരിക്കപ്പെടും. പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെങ്കിലും അന്വേഷണം ആരംഭിക്കാൻ സാധിക്കില്ല എന്ന വിധത്തിൽ ആണ് വ്യവസ്‌ഥകൾ മാറുന്നത്.
ഇനി മുതൽ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് എതിരായ അന്വേഷണം വേണമോ എന്ന് തീരുമാനിക്കുക ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥൻ ആയിരിക്കും. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ അനുസരിച്ചുള്ള അന്വേഷണങ്ങളെ അതത് സർക്കാരുകളുടെ സമ്പൂർണ നിയന്ത്രണത്തിൽ ആക്കുന്നതാണ് പുതിയ വ്യവസ്‌ഥ. സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, സംസ്‌ഥാനങ്ങളിലെ വിജിലൻസ് തുടങ്ങിയ എല്ലാ എജൻസികൾക്കും പുതിയ മാർഗനിർദ്ദേശം ബാധകമാണ്.
Read Also: പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല