കൊല്ലം: കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 2018, 2019 വർഷങ്ങളിൽ നടന്ന ക്രമക്കേടിലാണ് അന്വേഷണത്തിന് നടപടി. കർഷകരിൽ നിന്നും തോട്ടണ്ടി സംഭരിക്കാനുള്ള ഉത്തരവിന്റെ മറവിൽ വിദേശ രാജ്യങ്ങളിൽ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്‌തുവെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
2018, 2019 വർഷങ്ങളിൽ കാപ്പക്‌സിൽ തോട്ടണ്ടി ഇറക്കുമതി ചെയ്‌തതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച ധനകാര്യ പരിശോധനാ വിഭാഗമാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായവില കിട്ടുന്നതിനായാണ് തോട്ടണ്ടി സംഭരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. കിലോയ്‌ക്ക് 138 രൂപ നിരക്കിൽ കർഷകരിൽ നിന്നും കശുവണ്ടി സംഭരിക്കാനായിരുന്നു സർക്കാർ തീരുമാനം.
എന്നാൽ കർഷകരിൽ നിന്നും സംഭരിക്കാതെ ആഫ്രിക്കയിൽ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഷിബു ടിസി എന്ന വ്യാപാരിയുമായി കാപ്പക്‌സ് എംഡിയായിരുന്ന ആർ രാജേഷ് ഗൂഢാലോചന നടത്തിയാണ് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തൽ. തുടർന്ന് എംഡിയെ സസ്‌പെൻഡ് ചെയ്യാനും ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടത്താനും ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ നൽകി.
വിദേശരാജ്യങ്ങളിൽ നിന്നും തോട്ടണ്ടി കാപ്പക്‌സിൽ വിറ്റഴിച്ച് കൊള്ളലാഭം നേടിയെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിലൂടെ കാപ്പക്‌സിനുണ്ടായ നഷ്‌ടം കണ്ടെത്താൻ വിദേശരാജ്യങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ കമ്പനികൾ വാങ്ങിയ വിലയും ഇതു ഷിബി ടിസിയുടെ കമ്പനിക്ക് നൽകിയ വിലയും കണ്ടെത്തണമെന്നാണ് ശുപാർശ. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് വ്യവസായ വകുപ്പ് നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിനു നൽകാൻ വ്യവസായ മന്ത്രി പി രാജീവ് നിർദ്ദേശം നൽകി.
Read Also: ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത