ന്യൂഡെൽഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ അടക്കം ആറു പേർ അറസ്‌റ്റിൽ. വിനോദ് ശര്‍മ്മ, ദീപക് സിംഗ്, ദീപക്, വിനീത് ക്രാന്തി, പ്രീത് സിംഗ് എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അശ്വിനി ഉപാധ്യായയെയും മറ്റ് പ്രതികളെയും ഡെൽഹി പോലീസ് ചൊവ്വാഴ്‌ച പുലർച്ചെ വരെ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിനായി കൊണാട്ട് പ്ളേസ് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ അശ്വിനിയോട് തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്‌ചയാണ് ജന്തര്‍ മന്തറില്‍ കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിയിൽ ജയ് ശ്രീറാം മുഴക്കിയെത്തിയവര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടി നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇത് മറികടന്നാണ് ഒരുകൂട്ടം ആളുകൾ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്.
ബിജെപി നേതാവ് അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ വീഡിയോയില്‍ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വിനി പറയുന്നത്.
Most Read: പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ്; ജാമ്യാപേക്ഷ ആഗസ്‌റ്റ് 12ന് പരിഗണിക്കും