ന്യൂഡെൽഹി: പ്രതിഷേധങ്ങൾക്കിടെ ‘പത്താൻ’ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്‌ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹരജി ഫയൽ ചെയ്‌തിട്ടുണ്ട്.
ഷാരൂഖ് ഖാൻ ചിത്രം പത്താനിലെ ബേഷരം രംഗ് എന്നഗാന രംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്‌ത്രത്തെ ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്‌കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഫയൽ ചെയ്‌തിട്ടുള്ളത്.
മുംബൈ പോലീസിന് തന്നെ ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. അതിൽ മുംബൈ സ്വദേശി സഞ്‌ജയ് തിവാരിയുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പത്താൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുധീർ ഓജ ബീഹാർ മുസഫർ നഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി മൂന്നിന് പരിഗണിക്കും.
അതിനിടെ, പത്താൻ സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിനിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.
പത്താനിലെ ആദ്യ ഗാനം അടുത്തിടെ റിലീസ് ചെയ്‌തിരുന്നു. ഈ ഗാനത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള വസ്‌ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രിയടക്കം ബിജെപി നേതാക്കൾ ആദ്യം രംഗത്ത് വന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം പിന്നീട് ഹിന്ദു സംഘടനകളും ഏറ്റെടുത്തു. ഏഴ് സംസ്‌ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറി. അതിനിടെയാണ് മുസ്‌ലിം വിഭാഗത്തിൽ നിന്നും എതിർപ്പ് ഉയരുന്നത്.
Most Read: തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ് സിങ്