ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ നിയമ വിദ്യാർഥിക്ക് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.
സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുനാലിന്റെ ട്വീറ്റുകൾ മോശമായ രീതിയിലായിരുന്നു എന്ന് മാത്രമല്ല നർമവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്‌തെന്ന് കെകെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിക്കും ജഡ്‍ജിമാർക്കുമെതിരെ തെറ്റായ സൂചനകൾ നൽകുന്നതായിരുന്നു കുനാലിന്റെ ട്വീറ്റുകളെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇന്ന് സുപ്രീം കോടതിക്കെതിരെ ഭയവും ലജ്ജയുമില്ലാതെ വിമർശനം ഉന്നയിക്കുന്നവർ അതവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് കരുതുന്നെന്നും അറ്റോർണി ജനറൽ പറഞ്ഞു.
നിയമ വിദ്യാർഥിയായ ഷിരാങ് കട്നേശ്വർക്കറും രണ്ട് അഭിഭാഷകരും ചേർന്നാണ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുന്നത്. ഹരജി ഫയൽ ചെയ്യാൻ അനുമതി തേടി മണിക്കൂറുകൾക്കകം തന്നെ അറ്റോർണി ജനറൽ അതിന് അനുമതി നൽകിയിരുന്നു. സുപ്രീം കോടതിക്കും ജഡ്‌ജിമാർക്കും എതിരെ കുനാൽ കമ്ര കഴിഞ്ഞ ദിവസം ചെയ്‌ത ട്വീറ്റുകളാണ് കോടതിയലക്ഷ്യ നടപടിക്ക് അടിസ്‌ഥാനം.
മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് അർണബിനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചതിന്റെ പേരിൽ കുനാൽ കമ്രക്ക് കഴിഞ്ഞ ജനുവരിയിൽ നിരവധി വിമാന കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ആത്‍മഹത്യാ പ്രേരണക്കേസിൽ കഴിഞ്ഞ ദിവസമാണ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ഇന്ദിരാ ബാനർജി എന്നിവർ ഉൾപ്പെട്ട ബെഞ്ച് അർണബിനെ അറസ്‌റ്റ് ചെയ്‌തതിൽ മഹാരാഷ്‌ട്രാ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Also Read: ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ രാജ്യം