തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇടതനുകൂല തരംഗം ഉണ്ടായില്ലെങ്കിൽ നിലവിലുള്ളതിൽ നിന്ന് രണ്ട് സീറ്റ് സിപിഐക്ക് നഷ്‌ടപ്പെടട്ടേക്കുമെന്ന് സംസ്‌ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്. 80 സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലകളിൽ നിന്നുള്ള കണക്ക് വിലയിരുത്തി സിപിഐ എത്തിച്ചേർന്ന നിഗമനം. ഇടതനുകൂല വികാരം ശക്‌തമാണെങ്കിൽ 90 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നുമാണ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ കണക്കുകൂട്ടൽ.
സിപിഐക്ക് നിലവിൽ 19 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. 2016ൽ 27 സീറ്റിൽ മൽസരിച്ച സിപിഐ ഇത്തവണ 25 സീറ്റുകളിലാണ് മൽസരിച്ചത്. സിറ്റിങ് മണ്ഡലങ്ങളിൽ ചിലതിൽ കടുത്ത മൽസരമാണ് നേരിടേണ്ടി വന്നത്. നാദാപുരം, തൃശൂർ, പീരുമേട്, മൂവാറ്റുപുഴ, കരുനാഗപ്പള്ളി, പട്ടാമ്പി, നെടുമങ്ങാട് എന്നിവയാണ് കടുത്ത മൽസരമുള്ള മണ്ഡലങ്ങളിൽ പ്രധാനം. ഇതിൽ ചില സീറ്റുകൾ നഷ്‌ടപ്പെട്ടേക്കും.
അതേസമയം, തിരൂരങ്ങാടി, മണ്ണാർക്കാട് മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്ന് സിപിഐ വിലയിരുത്തി. തൃശൂർ, പീരുമേട് മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയില്ല. ജില്ലകളിൽ നിന്നുള്ള കണക്കുകളും മണ്ഡലം നഷ്‌ടപ്പെടാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി പിടിക്കുന്ന വോട്ട് ഇടതുമുന്നണിക്ക് നിർണായകമാണ്.
മുസ്‌ലിം ലീഗിൽ ഉയരുന്ന തർക്കമാണ് തിരൂരങ്ങാടിയിൽ സിപിഐ പ്രതീക്ഷ വെക്കാൻ കാരണം. ലീഗ് സ്‌ഥാനാർഥിക്കെതിരെ അവർക്കിടയിൽ നിന്നുതന്നെ പരസ്യ പ്രതിഷേധം ഉയർന്ന മണ്ഡലം കൂടിയാണ് തിരൂരങ്ങാടി. ഇത് മുതലെടുക്കാൻ പ്രഖ്യാപിച്ച സ്‌ഥാനാർഥിയെ പിൻവലിച്ചാണ് നിയാസ് പുളിക്കകത്തിനെ സിപിഐ മൽസരിപ്പിച്ചത്. ഇത് ഗുണകരമാകുമെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു.
ചേർത്തലയിൽ 10,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ജില്ലയിൽ നിന്നുള്ള റിപ്പോർട് സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസിന്റെ വരവ് കോട്ടയത്ത് ഗുണം ചെയ്യും. കഴിഞ്ഞ തവണ കോട്ടയത്ത് രണ്ട് സീറ്റ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ അഞ്ച് സീറ്റ് വരെ ലഭിച്ചേക്കും. കടുത്ത മൽസരം നേരിടുന്നുണ്ടെങ്കിലും പാലായിൽ ജോസ് കെ മാണി നേരിയ ഭൂരിപക്ഷത്തിന് വിജയിക്കും. കൂടാതെ, കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയുമാണ് ഇടത് വിജയം ഉറപ്പാക്കുന്ന മറ്റ് മണ്ഡലങ്ങൾ.
Also Read: ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻ