ദുബായ്: ഞായറാഴ്‌ച രാത്രി ദുബായിയിലെ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എംഎം രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ തന്നെ സംസ്‌കരിക്കും.
‘ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം’ എന്ന വരികളിലൂടെ മലയാളികളുമായി ആത്‌മബന്ധം സ്‌ഥാപിച്ച അറ്റ്ലസ് രാമചന്ദ്രൻ (80) കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്കുള്ള വളർച്ച അതിവേഗത്തിലായിരുന്നു. മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 60ഓളം ബ്രാഞ്ചുകൾ ഉണ്ടായിരുന്നു.
ജ്വല്ലറി മേഖലക്ക് പുറമെ ഹെൽത്ത് കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും അറ്റ്‌ലസ് നിക്ഷേപം നടത്തിയിരുന്നു. ബിസിനസിലെ അപ്രതീക്ഷിത തകർച്ചയിൽ പെട്ടുപോയ ഇദ്ദേഹം ബാങ്കുകളുമായി സാമ്പത്തിക ഇടപാടുകളിലുണ്ടായ വീഴ്‌ചയുടെ പേരിൽ 2015ൽ ദുബായിൽ തടവിലായി. മൂന്നു വർഷത്തെ ജയിൽ വാസത്തിന് ശേഷം 2018 ജൂണിലാണു രാമചന്ദ്രൻ മോചിതനായത്.
വൈശാലി, വാസ്‌തുഹാര, ധനം, സുകൃതം, തുടങ്ങി നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇദ്ദേഹം നിർമിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്‌തിരുന്നു. പാവപ്പെട്ടവരോട് വലിയ അനുകമ്പ സൂക്ഷിച്ച ഇദ്ദേഹം ദുബായിലെ പൊതുവേദികളിലും സാംസ്‌കാരിക സദസുകളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ഡോ.മഞ്‌ജു, ശ്രീകാന്ത്.
Most Read: ഹൃദ്രോഗം പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ജീവന്‍ കവരുന്നു