ന്യൂയോർക്ക്: കാനഡയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസിൽ പിടിയിലായ ഏഴ് ഇന്ത്യക്കാരിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്. കഠിനമായ തണുപ്പിൽ പരിക്കേറ്റ ഒരു സ്‌ത്രീയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നേക്കും. യുഎസ് പോലീസ് കോടതിയിൽ ഹാജരാക്കിയ രേഖയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ഇതിനിടെ ഇന്ത്യൻ പൗരൻമാരെ അനധികൃതമായി യുഎസിലേക്ക് കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഫ്‌ളോറിഡക്കാരൻ സ്‌റ്റീവ് ഷാൻഡ് (47) എന്നയാൾക്കെതിരെ മിനസോട്ട ജില്ലാ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്‌തു. മനുഷ്യക്കടത്ത് ആരോപിച്ചാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തിലെ നാലംഗ കുടുംബത്തെ ബുധനാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഞ്ഞിൽ തണുത്തുറഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരുടെ കൂട്ടത്തിൽ ഒരു പിഞ്ചുകുഞ്ഞുമുണ്ട്. തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള സ്‌ഥലത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കനേഡിയൻ പോലീസ് അറിയിച്ചു.
Also Read: കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്‌ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി