പൊയിനാച്ചി: പോലീസ് കസ്‌റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്‌ടിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ. വിവിധ കേസുകളിൽ പെട്ട് ചട്ടഞ്ചാൽ ദേശീയപാതക്ക് സമീപം വർഷങ്ങളായി പോലീസ് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളിൽ നിന്നാണ് യന്ത്രഭാഗങ്ങളും മറ്റും കടത്താൻ ശ്രമം നടന്നത്.
ചെമ്മനാട് വടക്കുമ്പത്തിലെ ഷമ്മാസ് (19), മുഹമ്മദ് അബ്‌ദുള്ള റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിൻ ഫത്താസ് (19) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ സഞ്ചരിച്ച കാറും രണ്ട് മൊബൈൽ ഫോണുകളും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഞായറാഴ്‌ച പുലർച്ചെ മേൽപ്പറമ്പ് എസ്‌ഐ എസ് ബിജുവും സിവിൽ പോലീസ് ഓഫീസർ വിജയനും പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ജീപ്പ് നിർത്തി പരിശോധിക്കുന്നതിനിടെ യുവാക്കൾ ഓടിപ്പോകുന്നത് ശ്രദ്ധയിൽപെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന്, ഡമ്പിങ് യാർഡിൽ സംശയകരമായി നിർത്തിയിട്ടിരുന്ന കാറും അകത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളും ജാക്കി, ലിവർ, കമ്പി ഉൾപ്പടെയുള്ള ഉപകരണങ്ങളും പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കാർ റിഫായത്തിന്റേതാണെന്ന് കണ്ടെത്തി. ഇതിനിടെ തെക്കിൽമൂലയിൽ വെച്ച് പോലീസിനെ കണ്ടോടിയ ഷമ്മാസിനെ പിടികൂടിയതോടെയാണ് മറ്റുള്ളവരുടെയും അറസ്‌റ്റ് ഉണ്ടായത്.
മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ നിന്ന് 150 മീറ്റർ ദൂരെയാണ് ഡമ്പിങ് യാർഡ്. ബേക്കൽ, വിദ്യാനഗർ പോലീസ് പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കാൻ സ്‌ഥലമില്ലാത്തതിനാൽ ജില്ലാ പോലീസ് ചീഫിന്റെ അഭ്യർഥന പ്രകാരം കളക്‌ടർ ചട്ടഞ്ചാലിലെ തെക്കിൻ വില്ലേജ് ഓഫീസിന് സമീപം 40 സെന്റ് ഡമ്പിങ് ഗ്രൗണ്ടായി അനുവദിക്കുകയായിരുന്നു.
കാർ, ലോറി, ടെമ്പോ, ഓട്ടോ, ടിപ്പർ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ പോലീസ് ഇവിടെ സൂക്ഷിക്കുന്നുണ്ട്. കാട് കയറിയതിനാൽ പുറമേ നിന്ന് ഇവ ശ്രദ്ധിക്കപ്പെടില്ല. മുൻപ് നിരവധി വാഹനങ്ങൾ വേനലിൽ പുല്ലിന് തീ പിടിച്ച് കത്തി നശിച്ചിരുന്നു.
Also Read: കോവിഡ് സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണം; ശശി തരൂർ