ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന സുപ്രിം കോടതിയുടെ വിധി വന്നതോടെ നിരവധിപേരാണ് അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മുതിർന്ന സുപ്രിം കോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിര ജെയ്സിംഗ് നടത്തിയ പ്രതികരണമാണ് ഇതിൽ ശ്രദ്ധേയം. പ്രശാന്ത് ഭൂഷണ് എതിരായ കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള മോശം വാർത്തയാണെന്നാണ് ഇന്ദിര ജെയ്സിംഗ് പ്രതികരിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെൽമെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂൺ 29 ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രിം കോടതിയെ വിമർശിച്ച് ജൂൺ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഇതിനെത്തുടർന്ന് ട്വീറ്റുകളിലൂടെ സുപ്രിം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചെന്നാരോപിച്ചു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും സുപ്രിം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇല്ലാതാകുന്നതുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയെന്നാണ് ഇന്ദിര ജെയ്സിംഗ് അഭിപ്രായപ്പെട്ടത്.
ഹഫ്പോസ്റ്റ് ഇന്ത്യയോടായിരുന്നു ഇന്ദിര ജെയ്സിംഗ് പ്രതികരണം അറിയിച്ചത്. നിയമത്തിൽ ജഡ്ജിയുടെ വ്യക്തിത്വം ഭരണാഘടനാപരവും വ്യക്തിത്വപരവുമായി തമ്മിൽ വിഭജിക്കപ്പെടണമെന്നും അവർ പറഞ്ഞു.
ജെയ്സിംഗ് പറഞ്ഞതിങ്ങനെ : ”ഫെമിനിസ്റ്റുകളായിരിക്കുമ്പോൾ വ്യക്തിപരം എന്നത് രാഷ്ട്രീയമാണെന്ന് നമ്മൾക്കറിയാം. എന്നാൽ നിയമത്തിൽ ഒരു ജഡ്ജിയുടെ വ്യക്തിത്വം വ്യക്തിപരവും ഭരണഘടനാപരവുമായി തമ്മിൽ വിഭജിക്കപ്പെടണം. ഇത് നീതിയുടെ സ്ഥാപനപരമായ ആവശ്യകതയാണ്. പ്രശാന്ത് ഭൂഷണെതിരെ സുപ്രിം കോടതി എടുത്ത നടപടി ഇതിന്റെയെല്ലാം ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പ്രശാന്ത് ഭൂഷൺ കുറ്റക്കാരാണെന്ന സുപ്രിം കോടതി വിധി വന്നതോടെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമെന്നായിരുന്നു വിധിയെ ചരിത്രകാരനായ രാമചന്ദ്രഗുഹ വിശേഷിപ്പിച്ചത്.