കോഴിക്കോട്: ജില്ലയിൽ നിന്ന് നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത ബാലുശ്ശേരിയിൽ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാർഥ്യമാകുകയാണ്. 20 വർഷങ്ങൾക്കു മുൻപ് എ.സി ഷൺമുഖദാസ് ബാലുശ്ശേരി എം.എൽ.എ. ആയിരുന്ന കാലത്ത് ആരംഭിച്ച പരിശ്രമമാണ് നിരവധി പേരിലൂടെ കടന്ന് പൂർണ്ണതയിലേക്ക് എത്തുന്നത്. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യ പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ട്രാക്കിന് അനുയോജ്യമായ ഗ്രൗണ്ടും കിഴക്ക് വശത്തായി ഗാലറിയും ഷട്ടർ മുറികളും നിർമിച്ച്, ആരംഭിച്ച പ്രവർത്തനമാണ് 20 കൊല്ലങ്ങൾക്കിപ്പുറം ദേശീയ നിലവാരമുള്ള മിനി സ്റ്റേഡിയമായി പരിണമിക്കുന്നത്.
പുരുഷന്‍ കടലുണ്ടിയാണ് പിന്നീട് വിഷയത്തിൽ ഗൗരവതരമായ ഇടപെടൽ നടത്തിയത്. ഇദ്ദേഹം എം.എല്‍.എ ആയ സമയത്ത് അനുവദിച്ച ഒരു കോടി മുപ്പത് ലക്ഷം രൂപ സ്‌റ്റേഡിയം വികസനത്തിൽ നിർണ്ണമായകമായി. ടി.എന്‍.സീമ എം.പി ആയിരുന്ന സമയത്ത് അനുവദിച്ച 25 ലക്ഷം രൂപയും സ്റ്റേഡിയം വികസനത്തിന് വലിയ പങ്കു വഹിച്ചു. അറ്റകുറ്റ പണികൾ പൂർത്തീകരിക്കാനും മറ്റുമായി പഞ്ചായത്ത് നേരിട്ടും ഏകദേശം 2 ലക്ഷം രൂപയോളം ചലവഴിച്ചു; പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ മലബാർ ന്യൂസിനോട് വ്യക്തമാക്കി.
സ്റ്റേഡിയത്തിന് മൊത്തത്തിൽ ഇ.എം.എസ് സ്റ്റേഡിയം എന്നാണ് കൊടുക്കാൻ തീരുമാനമായത്. എന്നാൽ, ഇൻഡോർ സ്റ്റേഡിയത്തിന് എ.സി ഷൺമുഖദാസിന്റെ പേരാണ് നൽകുക. സെപ്റ്റംബർ 10 ന്, ഞങ്ങളുടെ സ്ഥലം എംഎൽഎ പുരുഷൻ കടലുണ്ടി സ്റ്റേഡിയം നാടിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൂട്ടിച്ചേർത്തു.
പുരുഷൻ കടലുണ്ടി എംഎൽഎ മലബാർ ന്യൂസിനോട്; ” ഞാൻ മനസ്സിൽ കാണുന്ന സ്റ്റേഡിയത്തിലേക്ക് ഇനിയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ബാലുശ്ശേരിയിലെ യുവസമൂഹത്തിന്റെ മനസ്സിൽ ഒരു സ്റ്റേഡിയമുണ്ട്. അതിലെ പ്രധാനപ്പെട്ടതാണ് ‘ഓപ്പൺ തിയേറ്റർ പദ്ധതി’. ഇത് വന്നാൽ നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പടെ പല കാര്യങ്ങളും ചെയ്യാൻ പറ്റും. ഗ്രാമീണ ടൂറിസം വികസിക്കുന്നത് അനുസരിച്ച് വലിയ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്. അതിനൊക്കെ ഉപയോഗപ്രദമായ രീതിയിലുള്ള ഒരു ഓപ്പൺ തിയേറ്ററാണ് മനസ്സിലുള്ളത്. അതും അടുത്ത കാലത്ത് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിശ്വാസം” അദ്ദേഹം പറഞ്ഞു. വോളിബോള്‍ രംഗത്ത് നിരവധി ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത ബാലുശ്ശേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നതോടെ പുതിയ ഉത്സാഹമാണ് കൈവരുക. അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു ഭാഗത്തും റോഡുള്ള അപൂർവം സ്റ്റേഡിയങ്ങളിൽ ഒന്നാണിത്, വോളിബോള്‍ കോര്‍ട്ട്, അത്‌ലറ്റിക് ട്രാക്ക്, കോണ്‍ഫ്രന്‍സ് ഹാള്‍, ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍, യോഗാമുറികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് സ്റ്റേഡിയം. ഉത്ഘാടനം കഴിയുന്നതോടെ കിനാലൂർ ഉഷ സ്കൂൾ സ്റ്റേഡിയം, ഹൈസ്കൂൾ സ്റ്റേഡിയം എന്നിവയെ ആശ്രയിച്ചിരുന്ന ബാലുശ്ശേരി പ്രദേശത്തെ കായികതാരങ്ങക്ക് ഇനി മുതൽ ‘സ്വന്തം’ സ്റ്റേഡിയം ഉപയോഗിക്കാം എന്ന ആവേശത്തിലാണ് ഇവിടുത്തെ കായിക പ്രേമികൾ.
Balussery News: ‘ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ‘