കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. ഒപ്പം തന്നെ റാണിപുരത്തും പള്ളിക്കര ബീച്ചിലും അന്ന് മുതല്‍ തന്നെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്നതാണ്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ. ഒരു സമയം 100 ആളുകളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ടായിരിക്കും വിനോദസഞ്ചാരം വീണ്ടും പുനഃസ്ഥാപിക്കുന്നത്.
സഞ്ചാരികള്‍ക്കായി ഇവിടെയുള്ള ബിആര്‍ഡിസി യുടെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും തുറക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിനായി എത്തുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിക്കും. സന്ദര്‍ശകര്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി കൊണ്ടാണ് താമസത്തിന് അനുമതി നല്‍കുന്നത്. ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആകുന്ന ആളുകളെ മാത്രമേ താമസിക്കാന്‍ അനുവദിക്കുകയുള്ളു. ഒപ്പം തന്നെ എല്ലാവരെയും തെര്‍മല്‍ പരിശോധനക്കും വിധേയമാക്കും. ഇതേ മാനദണ്ഡങ്ങളോടെ ഹൗസ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
കോവിഡ് സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൃത്യമായ മുന്‍കരുതലുകളോടെയും മാനദണ്ഡങ്ങൾ പാലിച്ചും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിഞ്ഞാല്‍ തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലക്ക് ഉയര്‍ന്നു വരാന്‍ സാധിക്കും. ഇതിനോടകം തന്നെ രാജ്യത്തെയും സംസ്ഥാനത്ത് മറ്റ് പല ഭാഗങ്ങളിലെയും ടൂറിസം മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.