കാസർഗോഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട. കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ശ്രമം ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്‌റ്റ് കെ മൂർത്തീശ്വരി സംസ്‌ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദമാക്കുന്നു. എന്നാൽ, പട്ടികയിൽ ഇടം നേടാൻ ബേക്കൽ കോട്ടയിൽ ചില നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്.
കോട്ടയ്‌ക്കകത്ത് സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള റെസ്‌റ്റ് ഹൗസ് കെട്ടിടം ഉൾപ്പടെയുള്ള സ്‌ഥലം കേന്ദ്ര പുരാവസ്‌തു വകുപ്പിന് ഉടൻ കൈമാറണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്ത്. ഇവിടെ 3.5 ഏക്കർ സ്‌ഥലം സംസ്‌ഥാന സർക്കാരിന്റേതും 37 ഏക്കർ സ്‌ഥലം കേന്ദ്ര ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേതുമാണ്. ആവശ്യമായ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഈ സ്‌ഥലം വിട്ടുകൊടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇത് ആവശ്യമാണെന്നാണ് കത്തിലെ പരാമർശം.
കേന്ദ്ര ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേ സംരക്ഷിത പൈതൃക സ്‌മാരകമാണ് ബേക്കൽ കോട്ട. ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയാണ് പട്ടികയിൽ ഇടം നേടാൻ അംഗീകാരം നൽകേണ്ടത്. കേരളത്തിൽ നിന്ന് മറ്റൊരു സ്‌ഥലവും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കാസർഗോഡ് നിന്ന് 900 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ ഹംപിയാണ് അടുത്തുള്ള ലോക പൈതൃക കേന്ദ്രം.
Most Read: ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി