ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെക്ക് കത്ത്. ഡൽഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്തയാണ് തിങ്കളാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നൽകിയത്.
രാഷ്ട്രീയ ശുദ്ധതയുടെ എല്ലാ മാനദണ്ഡങ്ങളും ആം ആദ്മി സർക്കാർ തകർത്തുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേർ മരിക്കാനും 200ഓളം പേർക്കു പരിക്കേൽക്കാനും ഇടയാക്കിയ കലാപം ആസൂത്രണം ചെയ്തതുവെന്നും ഗുപ്ത കത്തിൽ ആരോപിച്ചു. അഴിമതി മുക്ത രാഷ്ട്രീയമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ആം ആദ്മി അധികാരത്തിലെത്തിയത്. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ എല്ലാ പരിശുദ്ധിയും ആം ആദ്മി നഷ്ടപ്പെടുത്തിയെന്നും ഗുപ്ത ആരോപിച്ചു.
“ആം ആദ്മി പാർട്ടി ആസൂത്രണം ചെയ്ത വർഗീയ കലാപങ്ങൾ ഡൽഹിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക അഴിമതിയുടെ പുതിയ പേരാണ് ആം ആദ്മി പാർട്ടി, ഞങ്ങൾ അവർക്കെതിരെ നിരന്തരം പോരാടുകയാണ്. അതിനാൽ, അണ്ണാ ഹസാരെയോട് ഡൽഹിയിൽ വന്ന് അഴിമതിക്കെതിരെ ശബ്ദമുയർത്താനും പ്രക്ഷോഭത്തിൽ പിന്തുണക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു”- ഗുപ്ത പറഞ്ഞു.
കെജ്രിവാൾ സർക്കാരിന്റെ വഞ്ചന അനുഭവിക്കുന്ന ഡൽഹിയിലെ യുവാക്കൾക്കും മറ്റു ജനങ്ങൾക്കും വേണ്ടി അണ്ണാ ഹസാരെയുടെ ശബ്ദം വീണ്ടും ഉയരേണ്ടതുണ്ടെന്നും ഗുപ്ത പറഞ്ഞു. അതേസമയം, ഗുപ്തയുടെ കത്തിനോട് ആംആദ്മി പ്രതികരിച്ചിട്ടില്ല.
2011 ൽ ഡൽഹിയിലെ രാംലീല മൈതാനത്ത് നിന്ന് അണ്ണാ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായിരുന്നു കെജ്രിവാൾ. പിന്നീട് കെജ്രിവാളും അനുയായികളും സജീവ രാഷ്ട്രീയത്തിൽ ചേർന്നു. ആം ആദ്മി പാർട്ടി രൂപീകരിച്ച് ഡൽഹിയിൽ മൂന്ന് തവണ സർക്കാർ രൂപീകരിക്കുകയും പഞ്ചാബ് നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറുകയും ചെയ്തു.