കൊൽക്കത്ത: വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ ജയ് ശ്രീറാം വിളികളുമായി തന്റെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിക്ക് തന്നെ അപമാനിക്കാം, എന്നാൽ ബംഗാളിനെ അപമാനിച്ചാൽ അത് പൊറുക്കില്ലെന്ന് മമത പറഞ്ഞു.
“ഞാൻ നേതാജിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയി, പക്ഷേ ചില മതഭ്രാന്തൻമാർ രാജ്യത്തെ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ കളിയാക്കുകയായിരുന്നു, അവർക്കതിന് എങ്ങനെ ധൈര്യം വന്നു. അവർക്ക് എന്നെ അറിയില്ല. അവർ നേതാജിയെക്കുറിച്ച് മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കിൽ ഞാൻ അവരെ അഭിവാദ്യം ചെയ്യുമായിരുന്നു, പക്ഷേ ഇല്ല!,”- വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിലുണ്ടായ സംഭവത്തെ കുറിച്ച് മമത പറഞ്ഞു.
ബിജെപിയെ ‘വ്യാജ’ പാർട്ടിയെന്ന് വിശേഷിപ്പിച്ച മമതാ ബാനർജി, പശ്‌ചിമ ബംഗാളിലെ ജനങ്ങളോട് ബിജെപി വാഗ്‌ദാനം ചെയ്യുന്ന പണം സ്വീകരിച്ചോളൂ എന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ‘തൃണമൂൽ കോൺഗ്രസിന്’ വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
“ബിജെപി നിങ്ങൾക്ക് പണം നൽകിയേക്കാം. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആ പണം സ്വീകരിച്ചോളൂ, എന്നാൽ ബൂത്തിൽ പ്രവേശിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്യുക. ബിജെപി വ്യാജമാണ്. അവർക്ക് എന്നെ അപമാനിക്കാം, പക്ഷേ പശ്‌ചിമ ബംഗാളിന്റെ അപമാനം ഞാൻ സഹിക്കില്ല. ബിജെപി സ്‌ത്രീകളെ പോലും ബഹുമാനിക്കുന്നില്ല, ”- മമത ബാനർജി പറഞ്ഞു.
ബിജെപിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിക്ക് നേരെയും മമതാ ബാനർജി വിമർശനം ഉന്നയിച്ചു. അത്യാഗ്രഹികളാണ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. ബിജെപിക്ക് ഒപ്പം ചേരാൻ ആഗ്രഹിക്കുന്നവർ പെട്ടന്ന് തൃണമൂൽ കോൺഗ്രസ് വിട്ട് പോകണം. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ് കിട്ടാത്തവരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറുന്നത് എന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷിക ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മമതയെ ബിജെപി അനുകൂലികൾ പ്രസംഗം തടസപ്പെടുത്തി അപമാനിക്കുക ആയിരുന്നു. സദസിൽ നിന്നു ‘ജയ് ശ്രീറാം’, ‘മോദി-മോദി’ വിളികളുമായി പ്രസംഗം തടസപ്പെടുത്താൻ ചിലർ ശ്രമിച്ചു. ഇതേതുടർന്ന് 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് മമതാ ബാനർജി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗവർണർ ജഗ്‌ദീപ് ധൻകറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ, മമത പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണു ‘ജയ് ശ്രീറാം’ വിളികൾ ഉയർന്നത്. “പരിപാടി ഏതെങ്കിലും പാർട്ടിയുടേതല്ല, സർക്കാരിന്റേതാണ്. അന്തസു കാട്ടണം. ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കരുത്” – മമത പറഞ്ഞിരുന്നു.
Also Read: ‘മിസ്‌റ്റർ 56’, നിങ്ങൾ മാസങ്ങളായി ചൈനയെക്കുറിച്ച് മിണ്ടിയിട്ടില്ല; മോദിക്കെതിരെ രാഹുൽ