കോഴിക്കോട്: ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്‌തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി നടത്തുന്ന കോഴിക്കോട് തന്നെയാണ് ബിജെപി ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങുന്നത്.
ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് കോഴിക്കോട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൽഘാടനം ചെയ്യും. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും മറ്റു സംസ്‌ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്‌ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് വികെ സജീവൻ വ്യക്‌തമാക്കിയിട്ടുണ്ട്.
അതിർത്തി കടന്നുള്ള തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സജീവൻ പറഞ്ഞു. സ്‌ത്രീകളും കുട്ടികളും അടക്കമുള്ള പൗരൻമാരെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്ത് നിൽപ്പാണെന്നും സജീവൻ പറഞ്ഞു. ഇന്ത്യയും യുഎസും അടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങളെല്ലാം ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി