കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്‌ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്‌ളൈവുഡ് ഷീറ്റും ഇവിടെ നിന്ന് കണ്ടെടുത്തു. വെടിയുണ്ട സൂക്ഷിച്ച ബോക്‌സിൽ നിന്ന് രണ്ടെണ്ണം ഊരി മാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടുണ്ടെങ്കിലും സംശയാസ്‌പദമായി ഇതുവരെ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അവർ പറയുന്നു. വെടിയൊച്ചകൾ പോലും കേട്ടിട്ടില്ല. പക്ഷേ, പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Most Read: ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ