തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിനെ സംബന്ധിച്ച ആശങ്കകള്‍ക്ക് അയവ്. ബുറെവി കേരളത്തില്‍ പ്രവേശിക്കുക ദുര്‍ബല ന്യൂനമര്‍ദ്ദമായി മാത്രം ആയിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ബുറെവി അടുത്ത 12 മണിക്കൂര്‍ മാന്നാര്‍ ഉള്‍ക്കടലില്‍ തുടരാനാണ് സാധ്യത. തുടര്‍ന്ന് അവിടെ വച്ച് തന്നെ ബുറെവി തീവ്രന്യൂനമര്‍ദ്ദം ആയി ശക്‌തി കുറഞ്ഞ് രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ശേഷം അവിടെ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്ന ബുറെവി ശക്‌തി തീരെ കുറഞ്ഞ് ദുര്‍ബല ന്യൂനമര്‍ദ്ദം ആകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.
തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ബുറെവിക്ക് മണിക്കൂറില്‍ പരമാവധി 45 കിലോമീറ്റര്‍ വേഗത മാത്രമായിരിക്കും വേഗത ഉണ്ടായിരിക്കുക. തുടര്‍ന്ന് ദുര്‍ബല ന്യൂനമര്‍ദ്ദമായി മാറുന്ന ബുറെവി കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗം വീണ്ടും 30 ഓ 40 ഓ കിലോമീറ്റര്‍ ആയി കുറയുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റ് വടക്കന്‍ തിരുവനന്തപുരം വഴി വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് നിലവില്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്.
ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും സംസ്‌ഥാനത്ത് ശക്‌തമായതോ, അതിശക്‌തമായതോ ആയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തിലാണ് മഴ ശക്‌തി പ്രാപിക്കാന്‍ സാധ്യതയുള്ളത്. ഇതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ കേരളതീരത്ത് നിന്നും മല്‍സ്യ ബന്ധനത്തിന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Read also : തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിൽ വരും; സന്ദീപ് വാരിയർ