ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞത് മൂലം ഉണ്ടായ കനത്ത മഴയിൽ തമിഴ്‌നാട്ടിൽ 17 മരണം. സംസ്‌ഥാനത്തെ തെക്കൻ ജില്ലകളിലാണ് വ്യാപക മഴക്കെടുതി. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കനത്ത കൃഷി നാശവും ഉണ്ടായി.
രാമനാഥപുരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ ബുറെവി ദുർബലമായെങ്കിലും തമിഴ്‌നാട്ടിൽ മഴ തുടരുകയാണ്. ഒഴുക്കിൽ പെട്ടും വൈദ്യുതാഘാതമേറ്റും കെട്ടിടങ്ങൾ തകർന്നുമാണ് 17 പേർ മരിച്ചത്. രാമനാഥപുരം, കടലൂർ, തഞ്ചാവൂർ, കാഞ്ചീപുരം എന്നീ പ്രദേശങ്ങളിലാണ് കനത്ത നഷ്‌ടം ഉണ്ടായത്. ഒരു ലക്ഷം ഏക്കർ കൃഷി നശിച്ചതായി സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നു.
Also Read: കര്‍ഷക സമരം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്‌ച
കാഞ്ചീപുരത്തിനടുത്ത് പലാർ നദിയിൽ ഒഴുക്കിൽ പെട്ട് രണ്ട് സഹോദരിമാരുൾപ്പടെ മൂന്ന് പെൺകുട്ടികൾ മരിച്ചു. തഞ്ചാവൂരിന് സമീപം കുംഭകോണത്ത് ഭിത്തി തകർന്ന് ദമ്പതികൾ മരിച്ചു. പുതുക്കോട്ടയിലും മയിലാടുതുറയിലും വൈദ്യുതാഘാതമേറ്റ് മൂന്ന് പേരാണ് മരണമടഞ്ഞത്.
നീരൊഴുക്ക് കൂടിയതോടെ ചെന്നൈ ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. കന്യാകുമാരി, തെങ്കാശി, കടലൂർ, സേലം തുടങ്ങിയ സ്‌ഥലങ്ങളിലും പുതുച്ചേരിയിലും നാളെയും മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.