തിരുവനന്തപുരം: കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നിയമസഭയില്‍ യുഡിഎഫിന് വേണ്ടി അവകാശലംഘന നോട്ടീസ് നല്‍കിയത്. അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നും മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയെന്നും നോട്ടീസില്‍ പറയുന്നു.
പിന്നീട് വിഷയവുമായി ബന്ധപ്പെട്ട് ചാനലുകളില്‍ അടക്കം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തെന്ന് പ്രതിപക്ഷം നോട്ടീസില്‍ ആരോപിക്കുന്നു. സഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണ് ധനമന്ത്രിയുടെ നടപടിയെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഗവര്‍ണര്‍ക്കാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. റിപ്പോര്‍ട്ട് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ട് ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് സഭയില്‍ വെക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനം വഹിക്കുന്ന ധനമന്ത്രി ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും പ്രതിപക്ഷം പറയുന്നു.
കിഫ്‌ബിക്കെതിരെ സിഎജി രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കുക ആണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ കരട് എന്നവകാശപ്പെടുന്ന രേഖയും അദ്ദേഹം പുറത്തുവിട്ടിരുന്നു.
Read Also: ധാർമികത മറന്നുള്ള മാദ്ധ്യമ പ്രവർത്തനമാണ് ഇപ്പോഴുള്ളത്; മുഖ്യമന്ത്രി