കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതെന്ന് ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നു.
രാജ്യത്തേക്ക് പോസ്‌റ്റല്‍ വഴി എത്തിയ പാര്‍സൽ പരിശോധിച്ചതിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് മംഗഫില്‍ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും പബ്ളിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‌ഡ് നടത്തുകയും ആയിരുന്നു.
ഇയാള്‍ ചോദ്യം ചെയ്യലില്‍ രാജ്യത്തേക്ക് കഞ്ചാവ് എത്തിച്ച വിവരം സമ്മതിച്ചതായും അധികൃതർ അറിയിച്ചു. തനിക്ക് സഹായം നല്‍കുന്ന കുവൈറ്റ് പൗരന്റെ വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് സുറയിലെ സ്വദേശിയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെയും ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അതേസമയം മയക്കുമരുന്ന് കടത്തിയ മറ്റൊരു വിദേശി ജലീബ് അല്‍ ശുയൂഖിലും പിടിയിലായിട്ടുണ്ട്. ഒരു ഗ്രാം വീതമുള്ള 100 ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Most Read: രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി