കോഴിക്കോട്: കരിപ്പൂരിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥേ 22 വർഷത്തോളം വ്യോമസേനയിൽ സേവനമനുഷ്ഠിക്കുകയും രാഷ്ട്രപതിയുടെ പുരസ്‌കാരം നേടുകയും ചെയ്ത ധീരനായ സേനാംഗം . 1981 മുതൽ 2002 വരെയുള്ള കാലയളവിൽ കാർഗിൽ യുദ്ധമുഖത്തും ഗുജറാത്ത് ഭൂകമ്പമുൾപ്പെടെയുള്ള ദുരന്തങ്ങളിലും വിലമതിക്കാനാവാത്ത സേവനങ്ങൾ രാജ്യത്തിന് നൽകിയ വൈമാനികനാണ് സാഥേ.
വ്യോമസേനയിൽ വിംഗ് കമാൻഡറായിരുന്ന അദ്ദേഹം നിലവിൽ റാഫേൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ഗോൾഡൻ ആരോസിലെ പ്രധാനി കൂടിയായിരുന്നു. നമ്പർ 17 സ്‌ക്വാഡ്രനിലും പ്രവർത്തിച്ച അദ്ദേഹം എയർഫോഴ്‌സ് അക്കാദമിയിൽ നിന്നും ‘സ്വാർഡ് ഓഫ് ഓണർ ‘ അംഗീകാരം നേടിയ പ്രഗത്ഭനായ പൈലറ്റ് ആയിരുന്നു. മിഗ് -21 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളും അദ്ദേഹം പറത്തിയിരുന്നു.
പൂനെയിലെ ഖടക്വാസൽ നാഷണൽ ഡിഫെൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ സാഥേ, ജൂലിയറ്റ് സ്‌ക്വാഡ്രനിലാണ് തുടക്കകാലത്ത് സേവനം അനുഷ്ഠിച്ചിരുന്നത്.
വ്യോമസേനയിൽ നിന്നും വിരമിച്ചശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ പൈലറ്റായെത്തുന്നത്. ബോയിങ് 737-800, എയർ ബസ് A-310 ഉൾപ്പെടെയുള്ള വിമാനങ്ങൾ പറത്തി പരിചയമുള്ള വ്യക്തി കൂടിയായ അദ്ദേഹം മുംബൈ പവായി സ്വദേശിയാണ്. സുഷമയാണ് ഭാര്യ. മക്കൾ: ശാന്തനു, ധനഞ്ജയ്.