കൽപ്പറ്റ: ഏലത്തിന് നേരിയ വിലകയറുന്നത് കർഷകരിൽ ആശ്വാസം പകരുന്നു. കോവിഡ് പ്രതിസന്ധിയുടെ മറവിൽ വില കുത്തനെ കുറഞ്ഞ അവസ്‌ഥയിൽ നിന്ന് 200 രൂപയുടെ വർധനയാണ് അടുത്തിടെ ഉണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച വില വർധനയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കിലോഗ്രാമിന് 800 രൂപയായിരുന്നു കഴിഞ്ഞ ദിവസം വരെ ഏലത്തിന് ലഭിച്ചത്. ഇതിൽ നിന്നാണ് ആയിരം രൂപയിലേക്ക് വില വർധിച്ചത്.
നേരത്തെ 2200 രൂപവരെ ലഭിച്ച അവസ്‌ഥയിൽ നിന്നാണ് ഈ കൂപ്പുകുത്തൽ. വില കുറഞ്ഞതോടെ ഉൽപാദനചിലവ് പോലും തിരിച്ചുകിട്ടാത്ത അവസ്‌ഥയായിരുന്നു കർഷകർക്ക്. കോവിഡിന്റെ മറവിൽ കയറ്റുമതി നിലച്ചുവെന്ന കാരണം നിരത്തിയാണ് ലേല കേന്ദ്രത്തിൽ വിലക്കുറവ്. ഇടുക്കിയിലെ വണ്ടൻമേട്ടിലാണ് ലേല കേന്ദ്രം. കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് വിലയിൽ നേരിയ ചലനം ഉണ്ടായത്.
ഇടുക്കി കഴിഞ്ഞാൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ഏലം കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. പുൽപ്പള്ളി, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ അഞ്ഞൂറിലേറെ ഏലം കർഷകരാണുള്ളത്. വിള രോഗങ്ങൾ കാരണം പരിചരണങ്ങൾക്കും ചിലവ് കൂടി. വളങ്ങളുടെയും കീടനാശിനികളുടെയും വിലയിലും വർധനയുണ്ടായി. ഈ സാഹചര്യത്തിൽ ഏലം വില 1500 രൂപയിൽ താഴെ വന്നാൽ മുതൽ മുടക്കുപോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
Read Also: കോൺഗ്രസ് വികസനം മുടക്കുന്നു, ബിജെപി ഇടങ്കോലിടുന്നു; മുഖ്യമന്ത്രി