മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പുതിയ കേസ്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ സൽമാൻ ഖാന് നിർദ്ദേശം നൽകി. ഏപ്രിൽ 5ന് ഹാജരാകണമെന്നാണ് അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഐപിസി 504, 506 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് അന്ധേരി മജിസ്‌ട്രേറ്റ് കോടതി താരത്തിന് സമൻസ് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു. 2019 ഏപ്രിൽ 24ന് പുലർച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൽമാൻ ഖാൻ സൈക്കിളിൽ പോകുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് അശോക് പാണ്ഡെ പരാതിയിൽ പറയുന്നത്.
അംഗരക്ഷകരുടെ സമ്മതം തേടിയ ശേഷം വീഡിയോ പകർത്താൻ തുടങ്ങിയപ്പോഴാണ് പ്രകോപിതനായ സൽമാൻ ഖാൻ ആക്രമിച്ചതെന്ന് പാണ്ഡെ പറയുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തന്നെ അംഗരക്ഷകരെ വെച്ച് സൽമാൻ മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സൽമാൻ ഖാൻ തന്റെ ഫോൺ തട്ടിയെടുത്തുവെന്നും അശോക് പാണ്ഡെ ആരോപിച്ചു. പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Most Read: താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ